കൊറോണയെ പേടിച്ച് കെ എഫ് സി പരസ്യം പിൻ വലിച്ചു; മലയാളി ഇനി എന്തുചെയ്യും!
സദ്യ കഴിക്കുന്നത് ഒന്ന് ഓര്‍ത്തു നോക്കാമോ ? ചോറും സാമ്പാറും പരിപ്പും മോരും തോരനും ഒക്കെക്കൂടി ഒരു 'പിടി പിടിച്ച് ' അവസാനം പായസവും പപ്പടവും പഴവും കൂട്ടി ഇലയൊന്നു വടിച്ചുനക്കി ..... മലയാളിയുടെ ഭക്ഷണശീലം കൈയും വായും തമ്മിലുള്ള ഒരു ഇടപാടാണ് . കുഞ്ഞുവാവയ്ക്ക് പുഴുങ്ങിയ പഴം നെയ്യും മധുരവും കൂട്ടിയുടച്ച് പല്ലില്ലാത്ത വായിലേക്ക് തേച്ചു കൊടുക്കുന്ന അമ്മയുടെ വിരലറ്റത്തു നിന്നു തുടങ്ങുന്നു രുചി നുണയുന്ന മലയാളിശീലം . അപ്പോഴാണ് കൊറോണക്കാലത്ത് ഈ ശീലമുണ്ടാക്കുന്ന കുഴപ്പങ്ങളെക്കുറിച്ചു ചില കുഴപ്പിക്കുന്ന ചിന്തകള്‍.
മുഖത്ത് , പ്രത്യേകിച്ച് വായും മൂക്കും ഒന്നും കൈകൊണ്ട് തൊടരുത് എന്നാണ് കൊറോണ പ്രതിരോധമാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. മനുഷ്യന്റെ കൈ പല പ്രതലങ്ങളില്‍ തൊട്ടുതൊട്ടു സഞ്ചരിക്കുന്ന ശരീരഭാഗമാണ് . ഗോവണി കയറുമ്പോള്‍ കൈവരിയില്‍ തുടങ്ങി പോകും വഴിയൊക്കെ ഒന്ന് തൊട്ടു തലോടിപ്പോവുക , നാണയങ്ങളും നോട്ടും കൈമാറിയെത്തുക അങ്ങനെ ഏതു രോഗാണുവും കൈമാറി കൈമാറി എത്തിയേക്കാവുന്ന സാധ്യതയിലേക്കാണ് കൊറോണ വൈറസ് കൂടെ എത്തിയിട്ടുള്ളത്.
കൈ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ഒക്കെ ചെയ്തുകൊണ്ട് മാക്‌സിമം സുരക്ഷിതത്വം ഉറപ്പാക്കുമ്പോഴും കൈ വായിലേക്ക് വെക്കേണ്ടിവരുന്ന ഊണ് നേരങ്ങള്‍ കുറച്ചു കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നില്ലേ ? അതേ കണ്‍ഫ്യൂഷന്‍ ജനങ്ങള്‍ക്ക് ഉണ്ടായതിനെത്തുടര്‍ന്ന് പരസ്യം പിന്‍വലിക്കേണ്ടി വന്ന ഒരു ഭക്ഷണബ്രാന്‍ഡ് ആണ് ഇപ്പോള്‍ സംസാരവിഷയം .
ഭക്ഷണമേഖലയിലെ കോര്‍പ്പറേറ്റ് ഭീമനായ കെ എഫ് സി യുടെ 'രുചി കൊണ്ട് വിരല്‍ നക്കിപ്പോകുന്ന ' പരസ്യത്തിനാണ് യു . കെയില്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ ഇടപെടല്‍ ഉണ്ടായത് . കൊറോണ വ്യാപിച്ചിരിക്കുന്ന ഈ സമയത്ത് 'രുചികൊണ്ട് വായില്‍ വിരല്‍ വെച്ചുപോകുന്ന ' ഈ പരസ്യം ടിവിയില്‍ വന്നതോടെ പ്രേക്ഷകര്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിക്ക് പരാതി നല്‍കുകയായിരുന്നു . 'പിയാനോ ' എന്ന് പേരിട്ടിരുന്ന ഈ പരസ്യം പൊതുസ്ഥലങ്ങളില്‍ ഇരുന്ന് കെ എഫ് സി ചിക്കന്‍ കഴിക്കുന്ന പല ആളുകളെ ആണ് ചിത്രീകരിച്ചിരുന്നത് .
കൊറോണ വ്യാപനം തടയാന്‍ മുഖത്ത് കൈ കൊണ്ട് തൊടരുത് എന്ന് എല്ലാ രാജ്യങ്ങളും പൗരന്മാരോട് ആവര്‍ത്തിച്ചു പറയുമ്പോള്‍ ഇത്ര ഉത്തരവാദിത്വമില്ലാതെ പരസ്യം ചിത്രീകരിച്ച കെ എഫ് സിക്ക് വലിയ എതിര്‍പ്പാണ് നേരിടേണ്ടി വന്നത് . പ്രസിദ്ധീകരിച്ചു എങ്കിലും ആധികാരിക ഇടപെടലിനെ തുടര്‍ന്ന് തങ്ങള്‍ പരസ്യം പിന്‍വലിക്കുകയാണ് എന്ന് ഈ വിഷയത്തില്‍ പ്രതികരിക്കാനുള്ള ഫോക്‌സ് ന്യൂസിന്റെ ക്ഷണത്തിന് മറുപടിയായി കെ എഫ് സി വ്യക്തമാക്കി .
വിദേശരാജ്യങ്ങളില്‍ ഇത്തരം ഇടപെടലുകള്‍ നടക്കുമ്പോഴാണ് ദിവസം മൂന്നുനേരം കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന മലയാളിയുടെ കാര്യം കൂടെ ചിന്തിച്ചുപോകുന്നത് !

