'റിസ്‌ക് ഗ്രൂപ്പില്‍ പെടാത്ത നമുക്ക് വലിയ ഉത്തരവാദിത്തമുണ്ട്'; കൊറോണക്കാലത്ത് ഗ്രെറ്റാ തന്‍ബെര്‍ഗ് പറയുന്നു
''റിസ്‌ക് ഗ്രൂപ്പില്‍ പെടാത്ത നമുക്ക് വലിയ ഉത്തരവാദിത്തമുണ്ട്, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മറ്റ് പലരുടെയും ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസമായിരിക്കും.''
കഴിഞ്ഞ രണ്ടാഴ്ചയായി വീടിനകത്ത് സ്വയം സമ്പര്‍ക്ക വിലക്കുമായി കഴിയുന്ന യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റാ തന്‍ബെര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പമുള്ള വാക്കുകളാണിവ.
മധ്യ യൂറോപ്പില്‍ നിന്നും സ്വീഡനിലേക്കുള്ള മടക്ക യാത്രയ്ക്കു ശേഷം അമ്മയില്‍ നിന്നും സഹോദരിയില്‍ നിന്നും മാറി അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഗ്രെറ്റാ തന്‍ബെര്‍ഗും പിതാവും. കോവിഡ്-19 എന്ന് സംശയിക്കുന്ന തരത്തില്‍ തനിക്കും പിതാവിനും രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം മാറി താമസി ച്ചതെന്ന് ഗ്രെറ്റ പറയുന്നു.
പത്ത് ദിവസം മുമ്പാണ് വിറയലും തൊണ്ടവേദനയും ചുമയും പനിയും പോലുള്ള ചില ലക്ഷണങ്ങള്‍ ഇവര്‍ക്ക് അനുഭവപ്പെട്ടു തുടങ്ങിയത്. പിതാവിന് പനിയുടെ തീവ്രത കൂടുതലായിരുന്നു. ഒരേസമയം മറ്റൊരാള്‍ക്കും വൈറസ് ബാധിച്ചിരുന്നതിനാലാണ് ശ്രദ്ധിക്കാനിടയായതെന്നും ആരോഗ്യമുള്ള പലരും ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് ഗൗരവതരമായി എടുക്കാതെ, അവരറിയാതെ തന്നെ കൈമാറുകയും ചെയ്യും. ഇത് സ്ഥിതി കൂടുതല്‍ അപകടകരമാക്കും. അതിനാല്‍ നേരിയ പനി പോലുള്ള ലക്ഷണങ്ങളുള്ളവരോട് വീട്ടില്‍ തന്നെ തുടരാന്‍ ഗ്രെറ്റ തന്‍ബെര്‍ഗ് നിര്‍ദ്ദേശിക്കുന്നു.
'വിദഗ്ധരുടെയും അധികാരികളുടെയും ഉപദേശം പിന്തുടരുക, വീട്ടില്‍ തന്നെ തുടരുക, നിങ്ങളുടെ ചുറ്റുമുള്ളവരെ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുക.' ഇതാണ് ഗ്രേറ്റാ തന്‍ബെര്‍ഗിന്റെ ഉപദേശം.
സ്വീഡന്റെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെ നിര്‍ദ്ദേശത്തില്‍ കഠിനമായ അസുഖമുള്ളവര്‍ക്ക് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കുന്നതായും ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങളള്ളവര്‍ വീട്ടില്‍ തന്നെ തുടരാനുമാണ് പറയുന്നത്. അതുകൊണ്ട് തനിക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ സംയോജിത ലക്ഷണങ്ങള്‍ കണക്കിലെടുത്ത് മുന്‍കരുതലുകള്‍ എടുക്കുകയാണുണ്ടായതെന്നും താനിപ്പോള്‍ സുഖം പ്രാപിച്ചുവെന്നും തന്‍ബെര്‍ഗ് കൂട്ടിച്ചേര്‍ത്തു.

