ഇറ്റലിയിൽ കുടുങ്ങിയവരെ ഇന്ത്യയിലെത്തിച്ച് വനിത പൈലറ്റ്; കൈയടിച്ച് സോഷ്യൽ മീഡിയ
കോവിഡ് 19 വ്യാപനത്തിൽ ലോകമിന്ന് ഉറ്റു നോക്കുന്നത് ഇറ്റലിയെയാണ്. ചൈനയിൽ ആയിര കണക്കിന് ആളുകളുടെ ജീവനെടുത്ത മഹാമാരിയിൽ പെട്ട് ഇന്ന് ദിനംപ്രതി മരണ സംഖ്യ ഉയരുന്നത് ഇറ്റലിയിലാണ്. പല രാജ്യങ്ങളും ലോക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ പലർക്കും സ്വദേശങ്ങളിൽ എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ഇറ്റലിയിലുള്ളവരുടെ കാര്യമാണ് ഏറെ ദുഷ്കരം. ഇറ്റലി പോലുള്ള കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിൽ പലരും സർവ്വീസ് നടത്താൻ പോലും മടിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇറ്റലിയിൽ കുടുങ്ങിയ 263 പേർക്ക് ക്യാപ്റ്റൻ സ്വാതി റാവൽ എന്ന പൈലറ്റ് രക്ഷകയായത്.
ഇറ്റലിയിൽ കുടുങ്ങിയ 263 പേരെ ഇന്ത്യയിലേക്കെത്തിച്ച ബോയിങ് 777 വിമാനം പറപ്പിച്ചത് സ്വാതിയാണ്. സ്വന്തം ജീവൻ പോലും പണയം വെച്ച് വൈറസ് ബാധിത പ്രദേശത്ത് നിന്ന് ഇവരെ ഇന്ത്യയിലേക്ക് എത്തിച്ച സ്വാതിയടങ്ങുന്ന ക്രൂവിന് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രേമാദി ട്വിറ്ററിൽ കുറിച്ചു. പലരും സ്വാതിയെയും ക്രൂവിനെയും അഭിനന്ദിച്ച് രാഗത്തെത്തിയിട്ടുണ്ട്.
ഇതിനു മുമ്പും സ്വാതി വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. 2010ൽ വനിതാ ക്രൂ മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് പറപ്പിച്ച എയർഇന്ത്യാ വിമാനത്തിലും സ്വാതി ഉണ്ടായിരുന്നു. യുദ്ധവിമാനത്തിലെ പൈലറ്റ് ആകാനായിരുന്നു ആഗ്രഹമെങ്കിലും അന്ന് എയർഫോഴ്സിൽ വനിതകൾക്ക് പൈലറ്റാകാനുള്ള അനുമതി ഇല്ലാതിരുന്നത് സ്വാതിയെ കൊമോഴ്സ്യൽ പൈലറ്റാക്കി.
കഴിഞ്ഞ പതിനഞ്ചു വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്വാതിക്ക് പിന്തുണയുമായി എന്നും കുടുംബം ഒപ്പമുണ്ട്.

