പുസ്തകങ്ങളിലൂടെ ലോകം കണ്ടവള്‍, വെല്ലുവിളികള്‍ സതിക്കൊരു പ്രശ്‌നമേയല്ല
സതിയെ കണ്ടുപിടിക്കാന്‍ ആരെങ്കിലും പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല. കഴിഞ്ഞ 42 വര്‍ഷമായി ഒന്നു നേരെ നില്‍ക്കാന്‍ പോലും കഴിയാതെ കൊടക്കാട് പൊള്ളപ്പൊയിലിലെ എം.വി സതി വായിച്ചു തീര്‍ത്തത് 2720 പുസ്തകങ്ങള്‍. അവരുടെ ജീവിതം മൂന്നാംതരം മലയാളപാഠാവലില്‍ പാഠപുസ്തകമായി. സ്വന്തമായി കഥകളും കവിതകളും എഴുതി.
മൂന്നുവര്‍ഷം മുമ്പ് വീടിന്റെ നാലു ചുമരുകള്‍ക്കുള്ളിലായിരുന്നു സതിയുടെ ജീവിതം. അപ്രതീക്ഷിതമായെത്തിയ ഒരു ഫോണ്‍ കോളാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് സതി പറയുന്നു.കോഴിക്കോട് താമരശ്ശേരി സ്വദേശി ശോഭയും പാലക്കാട് സ്വദേശി രാഘവനുമാണ് സൗഹൃദ കൂട്ടായ്മയിലൂടെ ഒരു ഇലക്ട്രിക് വീല്‍ച്ചെയര്‍ സതിക്ക് സമ്മാനിച്ചത്. അതവരുടെ പുറത്തേക്കുള്ള വാതിലായിരുന്നു. എം.ടി മുതല്‍ പുതു തലമുറയിലെ എഴുത്തുകാരുമായി കത്തുകളിലൂടെ ഇപ്പോഴും ബന്ധം സൂക്ഷിക്കുന്നു.
2008 മുതല്‍ 2013 വരെ മൂന്നാം ക്ലാസിലെ മലയാളം പാഠാവലിയില്‍ വായിച്ച് വായിച്ച് വേദനമറന്ന് എന്ന തലക്കെട്ടിലൂടെ ലോകം സതിയെ അറിഞ്ഞു. പൊള്ളപ്പൊയില്‍ സ്‌കൂളിലെ കുട്ടികള്‍ നടത്തിയ അഭിമുഖമായിരുന്നു അത്. കൊച്ചുകൂട്ടുകാരും അധ്യാപകരും സതിക്ക് കത്തെഴുതി. പതിനായിരത്തിലധികം കത്തുള്‍ ജില്ല തിരിച്ച ഇപ്പോഴും അലമാരയില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
മസിലുകള്‍ തളരുന്ന 'സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ടൈപ്പ് 2' എന്ന രോഗമാണ് സതിക്ക് ജന്മനാല്‍ ബാധിച്ചത്. ആയുര്‍വേദ ചികിത്സ കൂടാതെ മണിപ്പൂര്‍, മംഗളൂരു തുടങ്ങിയ ആശുപത്രികളില്‍ ചികിത്സിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ പുസ്തകം മാത്രമാണ് മരുന്ന്. യു.പി സ്‌കൂള്‍ ദൂരമായതിനാല്‍ നാലാം ക്ലാസു വരെ മാത്രമേ പഠിച്ചുള്ളൂ. കുട്ടിക്കഥകളിലായിരുന്നു വായനയുടെ തുടക്കം പിന്നീട് എം.ടി, തകഴി തുടങ്ങിയവരുടെ പുസ്തകങ്ങളിലേക്ക് കടന്നു. വീടിനടുത്തുള്ള ബാലകൈരളി വായനശാലയാണ് അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചത്.
ഗുളിക വരച്ച ചിത്രങ്ങള്‍ എന്ന പേരില്‍ 14 കഥകളുടെ സമാഹാരവും അച്ഛന്റെ ആറാം ചരമ ദിനത്തില്‍ 'കാല്‍വരയിലെ മാലാഖ'എന്ന 100 കവിതകളുടെ സമാഹാരവും പുറത്തിറങ്ങി.
നവമാധ്യമങ്ങളായ വാട്‌സപ്പിലും ഫേയ്‌സ്ബുക്കിലും സജീവമാണ്. ഭിന്നശേഷിക്കാര്‍ക്കുള്ള 'ഫ്‌ളൈ' എന്ന സന്നദ്ധസംഘടനയിലുമുണ്ട്. കുഞ്ഞോളം,വയലോളം തുടങ്ങിയ ആല്‍ബങ്ങളിലഭിനയിച്ചു. തൃശൂരിലെ വിരല്‍ മാസികയുടെ പുരസ്‌കാരവും സതിയെത്തേടിയെത്തി. തളരാത്ത മനസ്സുമായി ജീവിത്തിലെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് സതിയിപ്പോള്‍.

