കാത്തി സാഗ്ലിയാനോ: വിശപ്പിന്റെ വിലയറിഞ്ഞ് പതിനായിരങ്ങള്‍ക്ക് സാന്ത്വനമാകുന്ന പതിനെട്ടുകാരി
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ഭക്ഷണം. മനുഷ്യന്റെ പെടാപ്പാടൊക്കെ ഒരു നേരത്തെ അന്നത്തിനു വേണ്ടിയിട്ടുള്ളതാണെന്നാണ് വാസ്തവം. വിശപ്പിന്റെ മുന്നില്‍ നമ്മളെല്ലാം തുല്യരാണ്. കഴിക്കുന്ന ഭക്ഷണം വ്യത്യസ്തമാണെങ്കിലും അത് കിട്ടാത്ത ദിവസങ്ങളെ കുറിച്ച് നമുക്ക് ചിന്തിക്കാനേ പറ്റില്ല.
കൃത്യസമയത്ത് ആഗ്രഹിച്ച ഭക്ഷണം കിട്ടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ വിശന്നു മരിക്കുന്ന അനേകം പേര്‍ നമുക്ക് ചുറ്റുമുണ്ടെന്നുള്ളത് പലപ്പോഴും മറന്നു പോകുന്നു. എന്താണ് വിശപ്പെന്ന് നമ്മളറിഞ്ഞിട്ടുണ്ടെങ്കില്‍ അത് കിട്ടാത്തവന്റെ വേദന മനസിലാക്കി സഹായിക്കാനും നമുക്ക് സാധിക്കും.
വിശപ്പിന്റെ വില മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തിരിച്ചറിഞ്ഞ ഒരു അമേരിക്കക്കാരിയുണ്ട്. ഇന്ന് പതിനായിരങ്ങളെ ഊട്ടുന്ന പതിനെട്ടുകാരി. അവളാണ് കാത്തി സ്റ്റാഗ്ലിയാനോ. കാത്തിയുടെ വിസ്മയിപ്പിക്കുന്ന കഥ ലോകത്തിന് പ്രചോദനമാകും. കാത്തിയുടെ കഥ തുടര്‍ന്ന് വായിക്കാം.
അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് കാത്തി ജനിച്ചത്. ഇന്ന് 'കാത്തീസ് ക്രോപ്‌സ്' എന്ന ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്റെ സ്ഥാപകയാണ് കാത്തി. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കാത്തിക്ക് ഒരു കാബേജിന്റെ വിത്ത് കിട്ടുന്നത്. അവള്‍ അത് നട്ടു. അവളെ അതിശയിപ്പിച്ചുകൊണ്ട് 18 കിലോ തൂക്കമുള്ള ഒരു വലിയ കാബേജ് ഉണ്ടായി. അവള്‍ അത് അടുത്തുള്ള, സൂപ്പ് ഉണ്ടാക്കി പാവങ്ങള്‍ക്ക് കൊടുക്കുന്ന ഒരു സ്ഥലത്ത് കൊണ്ടുപോയി കൊടുത്തു. അവരതുകൊണ്ട് സൂപ്പുണ്ടാക്കി 275 പട്ടിണിപ്പാവങ്ങള്‍ക്ക് നല്‍കി. ഇതറിഞ്ഞ കാത്തിക്ക് തന്റെ സന്തോഷം അടക്കാനായില്ല. അവള്‍ ഇനിയും അനേകരുടെ വിശപ്പകറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചു.
അവള്‍ വളരുന്നതോടൊപ്പം അവളുടെ സ്വപ്നവും വളര്‍ന്നു. അങ്ങനെ രൂപം കൊണ്ടതാണ് കാത്തീസ് ക്രോപ്‌സ്. ഇന്ന് നൂറോളം യുവജനങ്ങള്‍ പലയിടങ്ങളിലായി ഇതിന്റെ ഭാഗമായി പച്ചക്കറി കൃഷി ചെയ്യുന്നു.
30 സംസ്ഥാനങ്ങളിലുള്ളവര്‍ ഇതിന്റെ പ്രവര്‍ത്തകരാണ്. ഇവര്‍ക്കുവേണ്ട പരിശീലനവും സാമ്പത്തിക സഹായവും എല്ലാം കാത്തിയുടെ സംഘടന നല്‍കുന്നു. ഇവരെല്ലാം തന്നെ പ്രകൃതിസൗഹൃദമായ ജൈവകൃഷി രീതിയാണ് പിന്തുടരുന്നത്. ഇങ്ങനെ കൃഷി ചെയ്തു കിട്ടുന്ന പച്ചക്കറിയെല്ലാം പാവങ്ങള്‍ക്കായി സംഭാവന ചെയ്യുന്നു. അങ്ങനെ അനേകരുടെ വിശപ്പടക്കുന്നു.
അമേരിക്കയില്‍ ആറില്‍ ഒരാള്‍ വിശപ്പിന്റെ വെല്ലുവിളി നേരിടുന്നു എന്ന് കാത്തി ചൂണ്ടിക്കാട്ടുന്നു. കോളേജ് വിദ്യാഭ്യാസത്തോടപ്പം കൃഷിയും വിപുലമാക്കാനുള്ള പരിശ്രമത്തിലാണ് കാത്തി.

